കുതിരക്കച്ചവടം തടയണം, രാഷ്ട്രപതിക്ക് മുന്‍ ജഡ്ജിമാരുടെ തുറന്നകത്ത്

ഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിന് മുന്നോടിയായി രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന് തുറന്ന കത്തയച്ച് ഹൈക്കോടതി മുന്‍ ജഡ്ജിമാര്‍. വ്യവസ്ഥാപിതമായ ജനാധിപത്യ മാതൃക പിന്തുടരണമെന്നും തൂക്കു സഭയാണ് വരുന്നതെങ്കില്‍ കുതിരക്കച്ചവടം തടയാന്‍ തിരഞ്ഞെടുപ്പിന് മുന്‍പ് രൂപീകരിച്ച മുന്നണിയെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിക്കണം എന്നും കത്തില്‍ ആവശ്യപ്പെട്ടു. നിലവിലെ ഭരണസംവിധാനത്തിന് ജനവിധി നഷ്ടപ്പെടുകയാണെങ്കില്‍ സുഗമമായ ഭരണകൈമാറ്റം ഉറപ്പാക്കിക്കൊണ്ട് ഭരണഘടന ഉയര്‍ത്തിപ്പിടിക്കണമെന്ന് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിനോടും തിരഞ്ഞെടുപ്പ് കമ്മീഷനോടും ജഡ്ജിമാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

മുന്‍ മദ്രാസ് ഹൈക്കോടതി ജഡ്ജിമാരായ ജിഎം അക്ബര്‍ അലി, അരുണ ജഗദീശന്‍, ഡി ഹരിപരാന്തമന്‍, പി ആര്‍ ശിവകുമാര്‍, സി ടി സെല്‍വം, സി വിമല, മുന്‍ പട്‌ന ഹൈക്കോടതി ജഡ്ജി അഞ്ജന പ്രകാശ് എന്നിവര്‍ ഒപ്പിട്ട തുറന്ന കത്താണ് രാഷ്ട്രപതിക്ക് അയച്ചത്. ഭരണഘടനാ പ്രതിസന്ധിയുണ്ടാകാമെന്ന ആശങ്കയും അവര്‍ കത്തിലൂടെ പങ്കുവെച്ചു. മുന്‍ സിവില്‍ ഉദ്യോഗസ്ഥരുടെ ഭരണഘടനാ പെരുമാറ്റ ഗ്രൂപ്പ് (കോണ്‍സ്റ്റിറ്റിയൂഷനല്‍ കണ്ടക്ട് ഗ്രൂപ്പ്- സിസിജി) മെയ് 25ന് പുറപ്പെടുവിച്ച പ്രസ്താവനയോട് യോജിക്കുന്നുവെന്നും ജഡ്ജിമാര്‍ വ്യക്തമാക്കി.

“തൂക്കു സഭ വരികയാണെങ്കില്‍ ഭാരിച്ച ഉത്തരവാദിത്തങ്ങള്‍ ഇന്ത്യന്‍ രാഷ്ട്രപതിയുടെ ചുമലിലായിരിക്കും. കുതിര കച്ചവടത്തിന്റെ സാധ്യതകള്‍ തടയാന്‍ സ്ഥാപിത ജനാധിപത്യ മാതൃക അവര്‍ പിന്തുടരുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ട്,” കത്തില്‍ പറയുന്നു. തങ്ങള്‍ക്ക് ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായും ബന്ധമില്ലെന്നും ഭരണഘടന അനുശാസിക്കുന്ന ആശയങ്ങളോട് ശക്തമായ പ്രതിബദ്ധതയുള്ളവരാണെന്നും അവര്‍ കത്തില്‍ സൂചിപ്പിക്കുന്നു. ജനാധിപത്യ മൂല്യങ്ങളോടും പ്രതിബദ്ധതയുള്ള തങ്ങള്‍ ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സംഭവവികാസങ്ങളിലെ കടുത്ത വേദനയിലാണ് ഈ കത്തെഴുതുന്നതെന്നും മുന്‍ ജഡ്ജിമാര്‍ വ്യക്തമാക്കി.

”അക്രമാസക്തമായ നിഗമനത്തില്‍ അവസാനിച്ചേക്കാവുന്ന കഥാഗതിയാണ് കഴിഞ്ഞ ആഴ്ചകളിലെ സംഭവവികാസങ്ങള്‍ നല്‍കുന്നത്. നമ്മുടെ ബഹുഭൂരിപക്ഷം വരുന്ന ജനങ്ങളുടെയും മനസിലെ യഥാര്‍ത്ഥ ആശങ്കയാണിത്. പ്രശസ്ത സിവില്‍ മനുഷ്യാവകാശ സംഘടനകളും ആക്ടിവിസ്റ്റുകളും സമാനമായ ആശങ്കയാണ് പങ്കുവെക്കുന്നത്,” കത്തില്‍ സൂചിപ്പിക്കുന്നു.

 

 

 

Leave a comment

Your email address will not be published. Required fields are marked *