#INDIA TALK

പടയുമായി തെക്കോട്ടിറങ്ങി ബിജെപി.. പ്രതിരോധം തീര്‍ക്കുമോ ദക്ഷിണേന്ത്യ

2019 ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ വലിയ വിജയത്തിനുപിന്നിലെ പ്രധാന കാരണം ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ വൻ പിന്തുണയാണ്. എന്നാൽ തെക്കേ ഇന്ത്യയിൽ പാർട്ടിയുടെ സാന്നിധ്യം കർണാടകയിൽ മാത്രം ഒതുങ്ങി. കേരളം, തമിഴ്‌നാട്, തെലങ്കാന, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ വലിയ ബഹളങ്ങളൊന്നും തീർക്കാതെ പാർട്ടിക്ക് ഒതുങ്ങിക്കൂടേണ്ടി വന്നു. വാസ്തവത്തിൽ തെക്കേ ഇന്ത്യയിൽ കർണാടകയിൽ മാത്രമാണ് ബിജെപിയും കോൺഗ്രസും നേരിട്ട് ഏറ്റുമുട്ടുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ അതായത് 2019 ൽ ഇതിൽ 29 സീറ്റാണ് ബി ജെ പി നേടിയത്. ഇതിൽ ഭൂരിഭാഗവും കർണാടകയിലായിരുന്നു, 25 എണ്ണം. നാല് സീറ്റ് തെലങ്കാനയിൽ. കേരളം, ആന്ധ്ര, തമിഴ്‌നാട് എന്നിവിടങ്ങളിൽ ഒറ്റ സീറ്റ് പോലും ലഭിച്ചില്ല. എങ്കിലും ഈ സംസ്ഥാനങ്ങളിൽ വോട്ട് ശതമാനം ഉയർത്താൻ ബിജെപിക്കായിട്ടുണ്ട്.

കർണാടകയിൽ പ്രബലരാണ് ബിജെപി. തെക്കേ ഇന്ത്യയിൽ ബിജെപി അധികാരം നേടിയ ഏക സംസ്ഥാനം. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിലും തെക്കേ ഇന്ത്യയിൽനിന്ന് ബിജെപിക്ക് ഏറ്റവും കൂടുതൽ സീറ്റ് ലഭിച്ചത് കർണാടകയിൽ നിന്നാണ്. 28 ൽ 25 ഉം ബിജെപി സ്വന്തമാക്കി. ഒരു സീറ്റിൽ ബിജെപി പിന്തുണയുള്ള സ്ഥാനാർത്ഥിയും വിജയിച്ചു. എന്നാൽ നിയമസഭ തിരഞ്ഞെടുപ്പിൽ സ്ഥിതി മാറി. 224 അംഗ നിയമസഭയില്‍ 42 ശതമാനം വോട്ടോടെ 135 സീറ്റ് നേടി കോൺഗ്രസ് അധികാരത്തിലെത്തി. 36 ശതമാനം വോട്ടോടെ 66 സീറ്റുകളിൽ നേടാൻ മാത്രമേ ബിജെപിക്കായുള്ളൂ.

തുടര്‍ച്ചയായ തിരിച്ചടികള്‍ക്കിടയില്‍ കോണ്‍ഗ്രസിന് ആശ്വാസം നല്‍കിയ സംസ്ഥാനമാണ് തെലങ്കാന. ആന്ധ്രാ വിഭജനത്തിനുശേഷം ആദ്യമായി അവിടെ കോണ്‍ഗ്രസ് അധികാരത്തിലെത്തി. ബിജെപിയ്ക്ക് കാര്യമായ സ്വാധീനം ചെലുത്താന്‍ കഴിഞ്ഞില്ല. 2014 ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ഒരു സീറ്റ് നേടിയ ബിജെപി 2019 ആകുമ്പോഴേക്കും നില മെച്ചപ്പെടുത്തി സീറ്റുകളുടെ എണ്ണം നാലാക്കി ഉയർത്തിയിരുന്നു. ഇത്തവണ സംസ്ഥാന ഭരണം പിടിച്ചതോടെ, കൂടുതല്‍ സീറ്റുകള്‍ ലഭിക്കുമെന്നാണ് കോണ്‍ഗ്രസിന്റെ പ്രതീക്ഷ. ബിജെപിയ്ക്ക് നാല് സീറ്റ് നിലനിര്‍ത്താന്‍ കഴിയുമോയെന്നതാണ് ചോദ്യം.

ആന്ധ്രാപ്രദേശില്‍ ബിജെപിയ്ക്ക് ഇത്തവണ രണ്ട് ലക്ഷ്യങ്ങളാണുള്ളത്. ഒന്ന് ലോക്‌സഭയില്‍ പരമാവധി സീറ്റുകള്‍ നേടുക. സംസ്ഥാനത്ത് തെലുങ്ക് ദേശം പാര്‍ട്ടിയോട് ചേര്‍ന്ന് അധികാരത്തിലെത്തുക. ഇതിന്റെ ഭാഗമായാണ് ചന്ദ്രബാബു നായിഡുവുമായും പവന്‍ കല്യാണിന്റെ ജനസേനയുമായി സഖ്യമുണ്ടാക്കിയത്. ആന്ധ്രാപ്രദേശില്‍ കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ വന്‍ നേട്ടം കൊയ്തത് വൈഎസ്ആര്‍ കോണ്‍ഗ്രസായിരുന്നു. 25 ല്‍ 22 സീറ്റ്. ടിഡിപിയ്ക്ക് മൂന്നു സീറ്റാണ് ലഭിച്ചത്. കോണ്‍ഗ്രസിനും ബിജെപിയ്ക്കും സീറ്റൊന്നും ലഭിച്ചില്ല.

തമിഴ്നാട്ടില്‍ മുൻ ഐപിഎസ് ഉദ്യോഗസ്ഥനായ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ അണ്ണാമലൈയുടെ നേതൃത്വത്തിൽ വലിയ ശ്രമങ്ങളാണ് ബിജെപി നടത്തുന്നത്. ഒപ്പം പ്രധാനമന്ത്രി നരേന്ദ്രമോദി ഇത്തവണ തമിഴ്‌നാട്ടിലെ രാമനാഥപുരത്തുനിന്ന് ജനവിധി തേടുമെന്ന അഭ്യൂഹങ്ങളും ശക്തമാണ്. എ ഐ എ ഡി എം കെയുടെ ദുർബലത വോട്ടാക്കി മറിക്കാമെന്നും ബിജെപി കരുതുന്നുണ്ട്. ഒപ്പം വിജയ് യുടെ രാഷ്ട്രീയപ്രവേശനമുണ്ടാക്കുന്ന അലയൊലികൾ വേറെയും. എന്നിരുന്നാലും ചെങ്കോലും പ്രധാനമന്ത്രിയുടെ പതിവ് സന്ദർശനവും തമിഴ് സംസ്കാരവും പാരമ്പര്യവുമെല്ലാം പരമാവധി ഉപയോഗപ്പെടുത്താൻ ബിജെപി ശ്രമിക്കുന്നുണ്ട്.

1 Comment

Leave a comment

Your email address will not be published. Required fields are marked *