#INDIA TALK

ഡൽഹിയിൽ കുട്ടികളുടെ ആശുപത്രിയിൽ തീപിടിത്തം; മരിച്ച നവജാത ശിശുക്കളുടെ എണ്ണം ഏഴായി

ഡൽഹി : ഡൽഹിയിൽ കുട്ടികളുടെ ആശുപത്രിയിൽ ഉണ്ടായ വൻ തീപിടുത്തത്തിൽ ഏഴ് നവജാത ശിശുക്കൾ മരിച്ചതായി അധികൃതർ അറിയിച്ചു. കിഴക്കൻ ഡൽഹിയിലെ വിവേക് ​​വിഹാർ ഏരിയയിലെ ഒരു ശിശു സംരക്ഷണ കേന്ദ്രത്തിൽ രാത്രി പതിനൊന്നരയോടെയാണ് തീപിടിത്തം ഉണ്ടായത്. തുടർന്ന് 16 ഫയർ ടെൻഡറുകൾ സ്ഥലത്തെത്തി രക്ഷാ പ്രവർത്തനം ആരംഭിച്ചതായി ഡൽഹി ഫയർ സർവീസസ് അറിയിച്ചു.

തീ പൂർണമായും അണച്ചതായും 12 നവജാത ശിശുക്കളെ ആശുപത്രിയിൽ നിന്ന് പുറത്തെത്തിച്ചതായും ഫയർ ഓഫീസർ അറിയിച്ചു. ഇതിൽ ആറ് കുട്ടികൾ മരിച്ചു. ഒരു കുട്ടിയെ ഗുരുതരാവസ്ഥയില്‍ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് രാവിലെ മരിക്കുകയായിരുന്നു. അഞ്ച് കുട്ടികള്‍ ചികിത്സയിലാണ്. ആശുപത്രിയില്‍ സൂക്ഷിച്ചിരുന്ന നിരവധി ഓക്‌സിജന്‍ സിലിണ്ടറുകളും കത്തിനശിച്ചിട്ടുണ്ട്. തീപിടുത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല.

ഡൽഹിയിലെ ഷഹ്ദാര ഏരിയയിലെ ഒരു റെസിഡൻഷ്യൽ കെട്ടിടത്തിലും കഴിഞ്ഞ ദിവസം രാത്രി തീപിടിത്തം ഉണ്ടായിരുന്നു. ഇവിടെ നിന്ന് അഞ്ച് അഗ്നിശമന സേനാ വാഹനങ്ങൾ സ്ഥലത്തെത്തി 13 പേരെ രക്ഷപ്പെടുത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി അധികൃതർ അറിയിച്ചു.

ഗുജറാത്തിലെ രാജ്കോട്ടിൽ ഗെയിമിങ് സോണില്‍ തീപിടുത്തം ഉണ്ടായതിനെ തുടർന്ന് ഇന്നലെ 24 പേര്‍ മരിച്ചിരുന്നു. മരിച്ചവരിൽ 12 കുട്ടികളും ഉണ്ട്. വേനലവധിയും വാരാന്ത്യവുമായതിനാൽ കുട്ടികളടക്കം നിരവധി പേർ സംഭവസ്ഥലത്തുണ്ടായിരുന്നു. യുവരാജ് സിംഗ് സോളങ്കി എന്ന വ്യക്തിയുടെ സ്വകാര്യ ഗെയിമിങ് സെന്ററിലാണ് ശനിയാഴ്ച വൈകിട്ടോടെ അപകടമുണ്ടായത്. തീപിടിത്തത്തിന് കാരണമെന്താണെന്ന് കണ്ടെത്താൻ സാധിച്ചിട്ടില്ലെന്ന് അഗ്നിശമനസേനാ ഉദ്യോഗസ്ഥർ പറഞ്ഞതായി പിടിഐ റിപ്പോർട്ട് ചെയ്തു.

അപകടത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി, രാഷ്‌ട്രപതി ദ്രൗപതി മുർമു തുടങ്ങിയവർ അനുശോചനം അറിയിച്ചിരുന്നു. ‘രാജ്കോട്ടിലെ തീപിടുത്തത്തിൽ അങ്ങേയറ്റം വിഷമിക്കുന്നു. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവരുടെയും കൂടെയാണ് എന്റെ ചിന്തകൾ. പരുക്കേറ്റവർക്കുവേണ്ടിയുള്ള പ്രാർഥനകൾ, ദുരിതബാധിതർക്ക് സാധ്യമായ എല്ലാ സഹായവും നൽകാൻ പ്രാദേശിക ഭരണകൂടം പ്രവർത്തിക്കുന്നുണ്ട്’ എന്ന് പ്രധാനമന്ത്രി എക്‌സിൽ കുറിച്ചു.

 

 

Leave a comment

Your email address will not be published. Required fields are marked *