#INDIA TALK

‘പോലീസ് സ്‌റ്റേഷന്‍ ആക്രമിച്ച് വധശ്രമം’: കശ്മീരില്‍ 16 സൈനികര്‍ക്കെതിരെ കേസ്

ജമ്മു കശ്മീർ: ജമ്മു കശ്മീരിലെ കുപ്‌വാര പോലീസ് സ്റ്റേഷനിലെ ആക്രമണത്തില്‍ മൂന്ന് ലഫ്‌നന്റ് കേണലുമാർ ഉൾപ്പെടെ 16 സൈനികർക്കെതിരെ എഫ്‌ഐആര്‍. വധശ്രമവും തട്ടിക്കൊണ്ടുപോകലുമടക്കമുള്ള വകുപ്പാണ് ചുമത്തിയിരിക്കുന്നത്. മെയ് 28ന് രാത്രി മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് ജമ്മു കശ്മീര്‍ പോലീസ് ഒരു ടെറിട്ടോറിയല്‍ ജവാനെ ചോദ്യം ചെയ്തതാണ് അക്രമത്തിന് ആസ്പദമായ സംഭവമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥര്‍ക്കൊപ്പം ടെറിട്ടോറിയല്‍ സൈന്യത്തിലെ 160 സായുധധാരികളായ യൂണിഫോം അണിഞ്ഞ ഉദ്യോഗസ്ഥര്‍ അടങ്ങുന്ന സംഘം പോലീസ് സ്‌റ്റേഷനിലേക്ക് ഇരച്ചുകയറുന്ന വീഡിയോയും ലഭ്യമായിരുന്നു. ഇന്ത്യന്‍ സൈന്യത്തിന് പിന്തുണ സേവനം നല്‍കുന്ന, അര്‍ധ സമയ വൊളന്റിയര്‍മാര്‍ അടങ്ങുന്ന മിലിട്ടറി റിസര്‍വ് ഫോഴ്‌സാണ് ടെറിട്ടോറിയല്‍ സൈന്യം.

ലെഫ്‌നന്റ് കേണല്‍മാരായ അങ്കിത് സൂദ്, രാജീവ് ചൗഹാന്‍, നിഖില്‍ എന്നിവര്‍ പോലീസ് സ്‌റ്റേഷന്‍ പരിസരത്ത് ബലമായി പ്രവേശിക്കുകയായിരുന്നുവെന്ന് എഫ്‌ഐആറില്‍ സൂചിപ്പിക്കുന്നു. ഇവര്‍ പോലീസ് സ്‌റ്റേഷനിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെ യാതൊരു പ്രകോപനവുമില്ലാതെ റൈഫിളും വടികളും ഉപയോഗിച്ച് അടിക്കുകയും ചവിട്ടുകയും ചെയ്തതായി എഫ്‌ഐആറില്‍ പറയുന്നു. പരുക്കേറ്റ പോലീസ് ഉദ്യോഗസ്ഥരുടെ മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുക്കുകയും ഒരു പോലീസ് കോണ്‍സ്റ്റബിളിനെ തട്ടിക്കൊണ്ടുപോകുകയും ചെയ്തതോടെ സ്ഥിതി വഷളാകുകയായിരുന്നുവെന്നും എഫ്‌ഐആര്‍ വ്യക്തമാക്കുന്നു.

എന്നാല്‍ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരുടെ ഇടപടലോടെ തട്ടിക്കൊണ്ടുപോയ പോലീസ് ഉദ്യോഗസ്ഥനെ രക്ഷപ്പെടുത്താനും പ്രതികള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാനും സാധിച്ചു. പൊതുപ്രവര്‍ത്തനം നടത്തുന്നതില്‍ നിന്നും പൊതു പ്രവര്‍ത്തകനെ തടസപ്പെടുത്തി (186), പൊതുപ്രവര്‍ത്തകനെ തന്റെ ജോലിയില്‍ നിന്നും തടയാന്‍ മനപ്പൂര്‍വം ഉപദ്രവിക്കുക (332), വധശ്രമം (307), തെറ്റായ രീതിയില്‍ തടവിലാക്കുക (342), കലാപത്തിനുള്ള ശിക്ഷ (147) എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കൂടാതെ ഐപിസി 149, 392, 397, 365 എന്നീ വകുപ്പുകളും സായുധ നിയമപ്രകാരമുള്ള വകുപ്പും പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്.

കുപ്‌വാരയിലെ ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസാണ് കേസ് അന്വേഷിക്കുന്നത്. എന്നാല്‍ ശ്രീനഗര്‍ കേന്ദ്രീകരിച്ചുള്ള സൈനിക വക്താവ് സംഭവങ്ങളെ തള്ളിപ്പറഞ്ഞു. പോലീസും സൈനികരും തമ്മിലുള്ള വാക്കേറ്റവും അക്രമവും സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ തെറ്റിദ്ധാരണാജനകവും തെറ്റാണെന്നും അദ്ദേഹം പറയുന്നു. പോലീസ് ഉദ്യോഗസ്ഥരും ടെറിട്ടോറിയല്‍ ആര്‍മി യൂണിറ്റും തമ്മിലുള്ള ചെറിയ പ്രശ്‌നങ്ങള്‍ രമ്യമായി പരിഹരിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Leave a comment

Your email address will not be published. Required fields are marked *