വിജയപ്രതീക്ഷയില്‍ ഇന്ത്യ സംഖ്യം: ഇന്ത്യ’യുടെ പ്രധാനമന്ത്രി, ചര്‍ച്ചകള്‍ രാഹുല്‍ ഗാന്ധിയിലേക്ക്

ഡൽഹി: പതിനെട്ടാം ലോക്‌സഭയിലേക്കുള്ള തിരഞ്ഞെടുപ്പ് അവസാന ലാപ്പിലേക്ക് എത്തുമ്പോള്‍ തികഞ്ഞ ആത്മവിശ്വാസത്തില്‍ ഇന്ത്യ മുന്നണി. ഇന്ത്യ സഖ്യം അധികാരത്തിലെത്തുമെന്ന് പ്രതിപക്ഷ നേതാക്കള്‍ ആത്മവിശ്വാസം പ്രകടിപ്പിക്കുമ്പോള്‍ മുന്നണിയുടെ പ്രധാനമന്ത്രി ആരാകും എന്ന ചര്‍ച്ചകള്‍ക്ക് കൂടി തുടക്കമാവുകയാണ്. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുര്‍ ഖാര്‍ഗെ തന്നെയാണ് രാഹുല്‍ ഗാന്ധിയുടെ പേര് ചര്‍ച്ചകളിലേക്ക് കൊണ്ടുവരുന്നത്. എന്‍ഡിടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് മല്ലികാര്‍ജുന്‍ ഗാര്‍ഗെയുടെ പ്രതികരണം.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് 128 സീറ്റുകള്‍ നേടുമെന്ന അത്മവിശ്വാസവും കോണ്‍ഗ്രസ് അധ്യക്ഷന്‍ പങ്കുവയ്ക്കുന്നു. വോട്ടെടുപ്പ് പൂര്‍ത്തിയാകുന്ന സാഹചര്യത്തില്‍ ലഭിക്കുന്ന പ്രതികരണങ്ങള്‍ പ്രകാരം നിലവില്‍ വോട്ടെടുപ്പ് പൂര്‍ത്തിയാക്കിയ മണ്ഡലങ്ങളില്‍ നൂറെണ്ണത്തില്‍ കോണ്‍ഗ്രസ് വിജയം ഉറപ്പിച്ചിട്ടുണ്ട്. വോട്ടെടുപ്പ് പൂര്‍ത്തിയാകുമ്പോള്‍ 128 സീറ്റുകളെങ്കിലും വിജയിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു.

ഇതിന് പിന്നാലെ ഇന്ത്യ മുന്നണിയുടെ പ്രധാനമന്ത്രി മുഖമായി രാഹുല്‍ ഗാന്ധിയുടെ പേരാണ് താന്‍ മുന്നോട്ട് വയ്ക്കുക എന്നും മല്ലികാര്‍ജ്ജുന്‍ ഗാര്‍ഗെ പറയുന്നു. ”ഇന്ത്യ മുന്നണിയുടെ പ്രധാനമന്ത്രിയാര് എന്ന ചോദ്യത്തിന് എനിക്ക് പറയാനുള്ള പേര് രാഹുല്‍ ഗാന്ധിയുടേതാണ്. അദ്ദേഹം രാജ്യത്തെ യുവാക്കളുടെ പ്രതിനിധിയാണ്. രാജ്യത്തിന്റെ മുക്കും മൂലയും പഠിച്ച വ്യക്തിയാണ്,” മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ വ്യക്തമാക്കുന്നു. തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കും മുന്‍പ് തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷ മമത ബാനര്‍ജിയും എഎപി ദേശീയ കണ്‍വീനര്‍ അരവിന്ദ് കെജ്രിവാളും പ്രധാനമന്ത്രി സ്ഥാനത്തേക്ക് തന്റെ പേര് നിര്‍ദ്ദേശിച്ചിരുന്ന കാര്യം ചൂണ്ടിക്കാട്ടിയാണ് ഖാര്‍ഗെയുടെ പ്രതികരണം.

ഇത്തരത്തില്‍ സഖ്യ കക്ഷികള്‍ തന്റെ പേര് നിര്‍ദേശിച്ചിട്ടുണ്ടാകാം. പക്ഷേ ഇക്കാര്യത്തില്‍ ഫലം വന്ന ശേഷം ഉചിതമായ തീരുമാനം എടുക്കും. പാര്‍ലമെന്റില്‍ ഒന്നിച്ച് പോരാടാനാണ് ഇന്ത്യ സഖ്യത്തിന്റെ തീരുമാനം എന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. തിരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ ബിജെപിയുടെ പ്രതീക്ഷകള്‍ പാടെ പൊളിയുമെന്ന് നേരത്തെയും പ്രതിപക്ഷ നേതാക്കള്‍ പ്രതികരിച്ചിരുന്നു എങ്കിലും പ്രധാനമന്ത്രി എന്ന നിലയിലേക്ക് ഒരു പേര് ചര്‍ച്ചയില്‍ ഉയരുന്നത് ആദ്യമാണ്.

കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് പുറമെ മമത ബാനര്‍ജി, ലാലു പ്രസാദ് യാദവ് തുടങ്ങിയ നേതാക്കളും ബിജെപി അധികാരത്തില്‍ വരില്ലെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നു.

മുതിര്‍ന്ന നേതാക്കള്‍ തന്നെയാണ് പ്രചാരണത്തിന് ശക്തിപകരുന്നത്. കേന്ദ്രത്തില്‍ ഇന്ത്യ മുന്നണി അധികാരത്തിലെത്തും എന്നായിരുന്നു ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവും കഴിഞ്ഞ ദിവസം പറഞ്ഞത്. തന്നെ ദൈവം നിയോഗിച്ചതാണെന്ന മോദിയുടെ പ്രസ്താവന ഭയത്തില്‍ നിന്ന് ഉണ്ടായതാണ് എന്നാണ് ലാലു പ്രസാദ് യാദവിന്റെ പ്രതികരണം.

മോദി അദ്ദേഹത്തെ ‘അവതാര്‍’ (ദൈവത്തിന്റെ ദൂതന്‍) എന്ന് വിളിക്കുന്നു. താന്‍ ജീവശാസ്ത്രപരമല്ലെന്നും ദൈവത്തിന്റെ സന്ദേശവാഹകനാണെന്നും പറയുന്നു. എന്നാല്‍ ഫലം വൈകാതെ അറിയാം. ജൂണ്‍ 4 ന് ഇന്ത്യ സഖ്യം സര്‍ക്കാര്‍ രൂപീകരിക്കും. ലാലു പ്രസാദ് യാദവ് മാധ്യമങ്ങളോട് പ്രതികരിച്ചു.

ഇന്ത്യയിലെ രാഷ്ട്രീയത്തില്‍ കാറ്റ് മാറി വീശുകയാണ് എന്നായിരുന്നു പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമത ബാനര്‍ജിയുടെ നിരീക്ഷണം. കഴിഞ്ഞ ദിവസം കൊല്‍ക്കത്തയില്‍ നടത്തിയ റാലിയിലായിരുന്നു രാജ്യത്തെ രാഷ്ട്രീയം മാറുന്നു എന്ന് മമത അവകാശപ്പെട്ടത്. രാജ്യത്തെ കാറ്റിന്റെ ഗതി മാറിക്കൊണ്ടിരിക്കുകയാണ്, ദിവസങ്ങള്‍ക്കകം മോദി ഇന്ത്യയുടെ മുന്‍ പ്രധാനമന്ത്രിയായി മാറും’ എന്നായിരുന്നു മമതയുടെ വാക്കുകള്‍.

 

 

Leave a comment

Your email address will not be published. Required fields are marked *