#INDIA TALK

മൂന്നാം മോദി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ഇന്ന്

ഡൽഹി : നിയുക്ത പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും മന്ത്രിമാരുടെയും സത്യപ്രതിജ്ഞ ഇന്ന്. രാഷ്ട്രപതി ഭവനില്‍ രാത്രി 7.15നാണ് സത്യപ്രതിജ്ഞ ചടങ്ങ് ആരംഭിക്കുന്നത്. ഇതോടെ മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന് ശേഷം തുടര്‍ച്ചയായ മൂന്നാമത്തെ തവണയും പ്രധാനമന്ത്രിയാകുന്ന നേതാവായി മോദി മാറും. ചടങ്ങില്‍ പങ്കെടുക്കാന്‍ ബംഗ്ലാദേശ് പ്രധാനമന്ത്രി ശെയ്ഖ് ഹസീന, സെയ്ഷല്‍ വൈസ് പ്രസിഡന്റ് അഹ്‌മ്മദ് അഫീഫ് എന്നിവര്‍ കഴിഞ്ഞ ദിവസം എത്തിച്ചേര്‍ന്നു.

അതേസമയം കേവല ഭൂരിപക്ഷം നേടാന്‍ സാധിക്കാത്തതിനാല്‍ കഴിഞ്ഞ രണ്ട് തവണയില്‍ നിന്നും വ്യത്യസ്തമായി എന്‍ഡിഎ സഖ്യകക്ഷികളുടെ തീരുമാനങ്ങളിലൂടെ മാത്രമേ മൂന്നാം മോദി സര്‍ക്കാരിന് ഭരണം നടത്താന്‍ സാധിക്കുകയുള്ളു. എന്നാല്‍ സഖ്യകക്ഷികളുടെ ആവശ്യങ്ങള്‍ ന്യായമായ രീതിയില്‍ പരിമിതപ്പെടുത്തണമെന്ന് ബിജെപി നേതൃത്വം ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്. അനുയോജ്യമായ സമയത്ത് നിര്‍വഹിക്കപ്പെടാത്ത ആവശ്യങ്ങള്‍ നിറവേറ്റുമെന്ന് ഉറപ്പ് നല്‍കിയതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

മൂന്നാം മോദി സര്‍ക്കാരിന്റെ നിര്‍ണായകമായ ആഭ്യന്തരം, പ്രതിരോധം, ധനം, വിദേശകാര്യം എന്നീ മന്ത്രാലയങ്ങളുടെ കാര്യത്തില്‍ തീരുമാനമായിട്ടില്ല. അതേസമയം വിദ്യാഭ്യാസം, പാര്‍ലമെന്ററി കാര്യം, സംസ്‌കാരം, ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിങ്ങ് എന്നീ വകുപ്പുകള്‍ ബിജെപി തന്നെ നിലനിര്‍ത്തുമെന്നാണ് സൂചന. കൂടാതെ സ്പീക്കര്‍ സ്ഥാനവും ബിജെപിക്കായിരിക്കും.

 

ഏകദേശം 12 മുതല്‍ 15 വരെയുള്ള മന്ത്രിമാര്‍ സഖ്യ കക്ഷിയില്‍ നിന്നുമുണ്ടാകും. ശിര്‍മോണി അകാലി ദളുമായും ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. 16 എംപിമാരുള്ള ടിഡിപിയും 12 എംപിമാരുള്ള ജെഡിയുവും കാബിനറ്റ് മന്ത്രി സ്ഥാനവും സഹമന്ത്രി സ്ഥാനവും ആവശ്യപ്പെട്ടിട്ടുണ്ട്. ടിഡിപിയില്‍ നിന്ന് റാം മഹന്‍ നായിഡു, ചന്ദ്രശേഖര്‍ പെമ്മസാനി എന്നിവരും ജെഡിയുവില്‍ നിന്ന് മുന്‍ അധ്യക്ഷന്‍ രാജീവ് രഞ്ജന്‍ സിങ് ലല്ലന്‍, സഞ്ജയ് ത്സാ എന്നിവരും മന്ത്രിസഭയുടെ ഭാഗമാകും. സഹമന്ത്രി സ്ഥാനം എംബിസി (മോസ്റ്റ് ബാക്ക് വേര്‍ഡ് ക്ലാസ്)യില്‍ നിന്നൊരാള്‍ക്ക് നല്‍കാനാണ് സാധ്യത. രാജ്യസഭാംഗം രംനാഥ് താക്കൂരിനാകും ആ പദവി ലഭിക്കുകയെന്നാണ് സൂചന.

ഏഴ് എംപിമാരുള്ള ശിവസേനയും അഞ്ച് എംപിമാരുള്ള എല്‍ജെപിയും കാബിനറ്റ് മന്ത്രി സ്ഥാനം ആവശ്യപ്പെട്ടു. രണ്ട് എംപിമാരുള്ള ആര്‍എല്‍ഡി അധ്യക്ഷന്‍ ജയന്ത് ചൗധരിയും മന്ത്രിസഭയുടെ ഭാഗമാകുമെന്നാണ് സൂചന. ശിവസേനയില്‍ നിന്ന് ശ്രീരങ്ക് ബര്‍നെ, പ്രതാപ്‌റാവു ജാദവ് എന്നിവരിലൊരാളായിരിക്കും മന്ത്രിസഭയുടെ ഭാഗമാകുന്നത്. ജനസേന സ്ഥാപകന്‍ പവന്‍ കല്യാണിനെ ഉള്‍പ്പടുത്താന്‍ ബിജെപി നേതാക്കള്‍ക്ക് താല്‍പര്യമുണ്ടെങ്കിലും സിനിമാ താരം കൂടിയായ ഇദ്ദേഹം തെലുങ്കില്‍ നിന്ന് ഡല്‍ഹിയിലേക്ക് വരാന്‍ വിസമ്മതിക്കുകയാണെങ്കില്‍ പവന്‍ കല്യാണിന്റെ അനുയായികള്‍ക്ക് ഈ സ്ഥാനം ലഭിക്കുമോയെന്നത് വ്യക്തമല്ല.

നേരത്തെ മോദി സര്‍ക്കാരിലെ ഭാഗമായ അപ്‌നാ ദള്‍ അധ്യക്ഷ അനുപ്രിയ പട്ടേല്‍ ഇത്തവണയും മന്ത്രി സഭയിലുണ്ടാകുമെന്ന് ഏകദേശം ഉറപ്പാണ്. മുന്‍ ബിഹാര്‍ മുഖ്യമന്ത്രിയും ഹിന്ദുസ്ഥാന്‍ അവം മോര്‍ച്ചയുടെ ഏക പ്രതിനിധിയുമായ ജിതന്‍ റാം മഞ്ചിയും എന്‍സിപിയും മന്ത്രിസ്ഥാനം ആവശ്യപ്പെട്ടിട്ടുണ്ട്. ബിജെപിയുടെ 71 മന്ത്രിമാരില്‍ 20 പേര്‍ക്ക് മാത്രം വിജയിക്കാന്‍ സാധിച്ചതിനാല്‍ തന്നെ ബിജെപിയില്‍ നിന്ന് പല പുതുമുഖങ്ങളെയും പ്രതീക്ഷിക്കാം

Leave a comment

Your email address will not be published. Required fields are marked *