#KERALA TALK

ഡികെ ശിവകുമാറിനെ തള്ളി മന്ത്രി കെ രാധാകൃഷ്ണൻ, കേരളത്തിലെ ക്ഷേത്രത്തിൽ ദുർമന്ത്രവാദം നടക്കാൻ സാധ്യതയില്ല.

തിരുവനന്തപുരം: കർണാടക സർക്കാരിനെ അട്ടിമറിക്കാൻ കേരളത്തിൽ ദുർമന്ത്രവാദം നടത്തിയതായുള്ള കർണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറിന്റെ പരാമർശത്തെ തള്ളി കേരള ദേവസ്വം മന്ത്രി കെ രാധാകൃഷ്‌ണൻ. കേരളത്തിലെ ഒരു ക്ഷേത്രത്തിൽ ഡികെ ശിവകുമാർ പറയുന്നത് പോലെ ദുർമന്ത്രവാദം നടക്കാൻ സാധ്യതയില്ല എന്നും അത്തരത്തിൽ എന്തെങ്കിലും ചടങ്ങുകൾ നടന്നിട്ടുണ്ടോ എന്ന് അന്വേഷിക്കുമെന്നും കെ രാധാകൃഷ്ണൻ പറഞ്ഞു. തങ്ങളുടെ സർക്കാരിനെ താഴെയിറക്കാൻ ദുർമന്ത്രവാദത്തിനൊപ്പം മൃഗബലിയും നടത്തിയതായി ശിവകുമാർ ആരോപിച്ചിരുന്നു.

കോൺഗ്രസ് സർക്കാരിന് പ്രതിസന്ധിയും പ്രശ്നങ്ങളും ഉണ്ടാകാനും സർക്കാർ നിലംപൊത്താനുമുള്ള കരുനീക്കങ്ങൾക്ക് രാഷ്ട്രീയ ശത്രുക്കൾ ദുർമന്ത്രവാദത്തെ കൂട്ടുപിടിച്ചതായി വിവരം ലഭിച്ചെന്നാണ് കർണാടക പിസിസി അധ്യക്ഷൻ കൂടിയായ ഡികെയുടെ ആരോപണം.

“കേരളത്തിലെ ഒരു ക്ഷേത്രം കേന്ദ്രീകരിച്ച് വിവിധ യാഗങ്ങളും മൃഗബലിയും നടന്നതായി വിവരം ലഭിച്ചിട്ടുണ്ട്. ശത്രു ഭൈരവി യാഗം ഉൾപ്പടെ നടന്ന, ഇതിൽ പങ്കെടുത്തയാളാണ് രഹസ്യ വിവരം നൽകിയത്. അവർ എന്ത് വേണേലും ചെയ്യട്ടെ. ഞാൻ വിശ്വസിക്കുന്ന ദൈവം ശക്തനാണ് ” ശിവകുമാർ മാധ്യമങ്ങളോട് പറഞ്ഞു.

കണ്ണൂർ തളിപ്പറമ്പിൽ സ്ഥിതി ചെയ്യുന്ന രാജരാജേശ്വരി ക്ഷേത്രത്തിലാണ് കർണാടകയിൽ നിന്നുള്ള രാഷ്ട്രീയ നേതാക്കൾ ദർശനത്തിന് എത്താറുള്ളത്. എന്നാൽ ഈ ക്ഷേത്രം കേന്ദ്രീകരിച്ചാണോ ദുർമന്ത്രവാദ കർമങ്ങൾ നടന്നതെന്ന് ശിവകുമാർ വ്യക്തമാക്കിയിട്ടില്ല. കോൺഗ്രസ് സർക്കാരിനെ താഴെ ഇറക്കാൻ നീക്കം നടത്തുന്നതും ദുർമന്ത്രവാദത്തെ കൂട്ട് പിടിക്കുന്നതും ആരെന്നു തനിക്ക് അറിയാമെന്നും അവരതിൽ വിദഗ്ധർ ആണെന്നും ഡികെ പറഞ്ഞു. എന്നാൽ ഇവരുടെ പേര് വിവരങ്ങൾ വെളിപ്പെടുത്താൻ അദ്ദേഹം തയ്യാറായില്ല.

അഘോരി സന്യാസിമാരും ഈ ദുർമന്ത്രവാദ കർമങ്ങളിൽ പങ്കെടുത്തു. 42 ആടുകളെയും മൂന്നു കന്നുകാലികളെയും അഞ്ചു പന്നികളെയും യാഗത്തിന് ശേഷം ബലി നൽകിയാണ് കർമങ്ങൾ അവസാനിച്ചത്. രാജ കണ്ടക, മരണ മോഹന സ്തംഭന യാഗങ്ങളാണ്‌ സർക്കാരിനെതിരെ നടത്തിയതെന്നും കർണാടക ഉപമുഖ്യമന്ത്രി വിവരം നൽകിയ ആളുടെ പേര് വെളിപ്പെടുത്താതെ വിശദീകരിച്ചു.

ശിവകുമാർ ആരെയാണ് ഉന്നം വെക്കുന്നതെന്നു വ്യക്തമല്ലെങ്കിലും രാജ രാജേശ്വരി ക്ഷേത്രത്തിലെ സ്ഥിരം സന്ദർശകരായ എതിർചേരിയിലെ നേതാക്കളിലേക്കാണ് ആരോപണത്തിന്റെ കുന്തമുന നീളുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തിന് ശേഷം കർണാടക സർക്കാറിൽ വൻ പൊട്ടിത്തെറിയുണ്ടാകുമെന്നും നിരവധി എംഎൽഎമാർ മറുകണ്ടം ചാടുമെന്നുമുള്ള പ്രസ്താവനകൾ ബിജെപി നേതാക്കളിൽ നിന്നുണ്ടായിരുന്നു. നേതൃമാറ്റത്തെ ചൊല്ലി മുഖ്യമന്ത്രി സിദ്ധരാമയ്യക്കും ഡികെ ശിവകുമാറിനുമിടയിൽ ശീത യുദ്ധം മുറുകുകയാണ്. ഈ പശ്ചാത്തലത്തിൽ ഡികെ ഉന്നയിക്കുന്ന ദുർമന്ത്രവാദ ആരോപണത്തിന്റെ പൊരുളെന്തെന്ന് ചിന്തിക്കുകയാണ് രാഷ്ട്രീയ നിരീക്ഷകർ.

 

Leave a comment

Your email address will not be published. Required fields are marked *