2018 ലാണ് ആലുവയിലെ മലക്കപ്പടിയിലുളള റിസോർട്ടിലെ ലഹരിപ്പാർട്ടിക്കിടെ മദ്യം പിടികൂടിയത്. ലൈസൻസ് ഇല്ലാതെ റിസോർട്ടിൽ മദ്യം സൂക്ഷിച്ച് വിതരണം ചെയ്യുന്നുവെന്നായിരുന്നു എക്സൈസിന് രഹസ്യ വിവരം ലഭിച്ചത്. എക്സൈസ് എത്തി പരിശോധിച്ച് മദ്യവും അഞ്ച് പേരെയും പിടികൂടി. ഈ സംഭവത്തിലാണ് കെട്ടിട ഉടമയായ പിവി അൻവറിനെ ഒഴിവാക്കി എക്സൈസ് കുറ്റപത്രം നൽകിയത്. ഇത് ചോദ്യം ചെയ്ത് മലപ്പുറം സ്വദേശിയായ വിവരാവകാശപ്രവർത്തകൻ ആഭ്യന്തര സെക്രട്ടറിക്ക് പരാതി നൽകി. എന്നാൽ പരാതി പരിശോധിക്കാൻ ആഭ്യന്തര സെക്രട്ടറി തയ്യാറായില്ല.
ഇതിനെതിരെ വിവരാവകാശപ്രവർത്തകൻ ഹൈക്കോടതിയിൽ ഹർജി നൽകി. രാഷ്ട്രീയ സ്വാധീനത്തിൽ കേസിൽ നിന്ന് ഒഴിവായെന്നായിരുന്നു ഹർജിയിലുണ്ടായിരുന്നത്. ഇത് പരിഗണിച്ചാണ് കോടതി ആഭ്യന്തര സെക്രട്ടറിക്ക് പരിശോധിക്കാൻ നിർദ്ദേശം നൽകിയത്. ഏത് സാഹചര്യത്തിലാണ് അൻവറിനെ കേസിൽ നിന്നും ഒഴിവാക്കിയതെന്നാണ് പരിശോധിക്കേണ്ടത്.