പഠിച്ചിട്ട് വിമര്‍ശിക്ക് സുഹൃത്തേ.. ഇഡിക്ക് ക്ലാസെടുത്ത് സിപിഐഎം
![](https://wetalkmedia.in/wp-content/uploads/2024/04/Screenshot_2024-04-06-08-08-22-46_a23b203fd3aafc6dcb84e438dda678b6-991x564.jpg)
തൃശൂർ: തൃശ്ശൂരിൽ ബാങ്കിൽ അടക്കാൻ കൊണ്ടുവന്ന ഒരു കോടി രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്ത സംഭവത്തിൽ വിമർശനവുമായി സി പി എം തൃശൂർ ജില്ലാ സെക്രട്ടറി എം എം വർഗീസ് രംഗത്ത്. ആദായ നികുതി വകുപ്പ് ആവശ്യപ്പെട്ടതനുസരിച്ചാണ് ബാങ്കിൽ നിന്ന് നേരത്തെ പിൻവലിച്ച 1 കോടി രൂപയും കൊണ്ട് ബാങ്കിലെത്തിയതെന്നും ഈ പണമാണ് പിടിച്ചെടുത്തതെന്നും എം എം വർഗീസ് വ്യക്തമാക്കി. ആദായ നികുതി വകുപ്പ് നടപടി കേന്ദ്ര അധികാരം ഉപയോഗിച്ച് വേട്ടയാടുന്നതിന്‍റെ ഭാഗമാണെന്നും ഈ നടപടി നിയമപരമായി നേരിടുമെന്നും സി പി എം തൃശൂർ ജില്ലാ സെക്രട്ടറി വ്യക്തമാക്കി. തങ്ങളുടെ ഭാഗത്ത് ഒരു പിഴവും ഇല്ലെന്നും ബാങ്ക് ഓഫ് ഇന്ത്യ പാൻ നമ്പർ തെറ്റായി രേഖപ്പെടുത്തിയതാണ് പ്രശ്നങ്ങളുടെ കാരണമെന്നും അദ്ദേഹം വിവരിച്ചു.
AAATC0400A എന്നതാണ് ശരിയായ പാൻ നമ്പർ. അതുതന്നെയാണ് ബാങ്ക് ഓഫ് ഇന്ത്യക്കും സി പി എം തൃശൂർ ജില്ലാ കമ്മിറ്റി നൽകിയത്. എന്നാൽ ഇതിൽ T എന്നതിന് പകരം ബാങ്ക് J എന്നാണ് രേഖപ്പെടുത്തിയത്. ഇതാണ് പ്രശ്നമായിരിക്കുന്നതെന്നും എം എം വർഗീസ് ചൂണ്ടികാട്ടി. സി പി എമ്മിന്‍റെ പാൻ നമ്പർ കേന്ദ്ര കമ്മിറ്റിയുടേതാണ്. എല്ലാ അക്കൗണ്ടുകളിലും ഈ പാൻ നമ്പർ ആണ് ബന്ധിപ്പിച്ചിരിക്കുന്നത്. തൃശൂരിലും അങ്ങനെ തന്നെയായിരുന്നു. എന്നാൽ ബാങ്കിന്റെ വീഴ്ച കൊണ്ട് പാൻ നമ്പർ തെറ്റായി എന്‍റർ ചെയ്യപ്പെട്ടു. ബാങ്കിന് പറ്റിയ ഒരു പിഴവാണത്. പാൻ നമ്പർ തെറ്റാണെന്ന് അറിയില്ലായിരുന്നു. 30 വർഷമായുള്ള അക്കൗണ്ടാണിതെന്നും സി പി എമ്മിന് മറച്ചുവക്കാൻ ഒന്നുമില്ലെന്നും എം എം വർഗീസ് കൂട്ടിച്ചേർത്തു.