#Keralam

ടൂറിന് പോകാന്‍ കാശുണ്ട്… താനൂരുകാരെ മറന്നോ മുഖ്യാ..

തിരൂർ ∙ താനൂർ പൂരപ്പുഴയിൽ ബോട്ട് മറിഞ്ഞുണ്ടായ അപകടത്തിന് ഇന്ന് ഒരു വർഷം തികയുന്നു. താനൂർ തൂവൽതീരത്തുനിന്ന് പുറപ്പെട്ട ഉല്ലാസബോട്ട് പൂരപ്പുഴയിൽ മറിഞ്ഞ് കുട്ടികളടക്കം 22 പേരാണു മരിച്ചത്. അപകടത്തിൽപെട്ട ബോട്ടിന് റജിസ്ട്രേഷനോ സ്രാങ്കിന് ലൈസൻസോ ഉണ്ടായിരുന്നില്ല. ഉടമയും ജീവനക്കാരും സഹായികളും പോർട്ട് ഉദ്യോഗസ്ഥരുമടക്കം 12 പേരെ സംഭവത്തെ തുടർന്ന് അറസ്റ്റ് ചെയ്തിരുന്നു. ഇവരെല്ലാം പിന്നീട് ജാമ്യത്തിലിറങ്ങി. 90 ദിവസത്തിനുള്ളിൽ താനൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചിരുന്നു. എന്നാൽ, വിചാരണ ആരംഭിച്ചിട്ടില്ല. അപകടത്തെക്കുറിച്ച് അന്വേഷിക്കാൻ സർക്കാർ നിയോഗിച്ച ജുഡീഷ്യൽ കമ്മിഷനും വർഷം ഒന്നു കഴിഞ്ഞിട്ടും വിചാരണ ആരംഭിക്കാനായിട്ടില്ല. ഇതുവരെ കമ്മിഷൻ 2 സിറ്റിങ്ങുകൾ മാത്രമാണു നടത്തിയത്. അതിൽ തന്നെ മൊഴികൾ പൂർണമായി എടുക്കാനും സാധിച്ചിട്ടില്ല. അപകടത്തിൽ പരുക്കേറ്റവർക്കുള്ള ചികിത്സാ സഹായവും സർക്കാർ ഇതുവരെ വിതരണം ചെയ്തിട്ടില്ല.

രക്ഷാപ്രവർത്തനങ്ങൾക്കിടെ പരുക്കേറ്റവർക്ക് ചികിത്സാധനസഹായം പോലും ഇതുവരെ നൽകിയിട്ടില്ല. താനൂരിൽ ബോട്ട് മറിഞ്ഞ വിവരമറിഞ്ഞ് രക്ഷാപ്രവർത്തനങ്ങൾക്കായി തടിച്ചുകൂടിയത് ആയിരങ്ങളാണ്. പുഴയാകെ മുങ്ങിത്തപ്പാനും കരയിലേക്ക് ആളുകളെ എത്തിക്കാനും എത്തിച്ചവരെ റോഡിലേക്കു കൊണ്ടുവരാനും അവിടെനിന്ന് ആംബുലൻസുകളിൽ കയറ്റി ആശുപത്രികളിലേക്ക് അയയ്ക്കാനുമെല്ലാം മുന്നിൽനിന്നത് നന്മ നിറഞ്ഞ ഒരു കൂട്ടം മനുഷ്യരായിരുന്നു. ആംബുലൻസ് വരുന്ന വിവരം പരസ്പരം കൈമാറി റോഡിലെ ബ്ലോക്കുകൾ മാറ്റാനും നൂറുകണക്കിനാളുകൾ ഇറങ്ങിനിന്നു. ആശുപത്രികളിലും സഹായവുമായി ഒട്ടേറെപ്പേരെത്തിയിരുന്നു. മൃതദേഹങ്ങൾ വയ്ക്കാൻ ഫ്രീസറുകളുമായും പലരും പാഞ്ഞെത്തിയ കാഴ്ചകൾ അന്നു കണ്ടിരുന്നു. ഇതിൽ പലർക്കും രക്ഷാപ്രവർത്തനങ്ങൾക്കിടെ പരുക്കേറ്റിരുന്നു. പുഴയിൽ ഇറങ്ങി മുങ്ങിപ്പോയവരെ കണ്ടെത്തുന്നതിനിടെയാണ് പലർക്കും അപകടം പറ്റി പരുക്കേറ്റത്. കാലിനു ഗുരുതരമായി പരുക്കേറ്റവർ വരെ അന്നു കൂട്ടത്തിലുണ്ടായിരുന്നു. ഇവർക്കെല്ലാം ചികിത്സാധനസഹായം നൽകാമെന്ന വാഗ്ദാനം അന്നു താനൂരിലെത്തിയ മന്ത്രിമാരും മറ്റും പറഞ്ഞിരുന്നു. എന്നാൽ ഇതുവരെ ഒന്നുമുണ്ടായിട്ടില്ല. അന്നു പരുക്കേറ്റതിനെത്തുടർന്ന് ഏറെക്കാലം ജോലിക്കു പോകാൻ സാധിക്കാതിരുന്നവരുമുണ്ട്.
ബോട്ടിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകുമ്പോൾ ലൈസൻസുള്ള ഒരു സ്രാങ്ക് നിർബന്ധമാണ്. സംസ്ഥാനത്ത് 3100 ബോട്ടുകൾക്ക് ലൈസൻസുണ്ടെന്നാണ് കഴിഞ്ഞ വർഷം പൊലീസ് കണ്ടെത്തിയത്. അന്നത്തെ വിവരമനുസരിച്ച് ലൈസൻസുള്ള സ്രാങ്കുമാർ 2900. ഇൗ കണക്കനുസരിച്ച് 200 ബോട്ടുകൾക്ക് ലൈസൻസുള്ള സ്രാങ്കില്ലെന്നതാണ് വസ്തുത. ഒരു സ്രാങ്ക് ലൈസൻസ് ഉപയോഗിച്ച് ഒന്നിലധികം ബോട്ടുകൾക്ക് ലൈസൻസ് വാങ്ങിച്ചെടുക്കുന്നു. ഇത് പരിശോധിക്കാൻ കൃത്യമായ സംവിധാനം ഇപ്പോഴുമില്ല. ഉദ്യോഗസ്ഥരുടെ അറിവോടെയും അല്ലാതെയും ബോട്ട് ലൈസൻസിനായി വൻ തട്ടിപ്പുകൾ നടക്കുന്നുണ്ടെന്നാണ് കണ്ടെത്തൽ.

Leave a comment

Your email address will not be published. Required fields are marked *