#Featured #India #Main Story #News

സുരക്ഷ ശക്തിപ്പെടുത്താൻ ലക്ഷദ്വീപിൽ വ്യോമ,നാവിക താവളങ്ങൾ

ന്യൂഡല്‍ഹി: ലക്ഷദ്വീപിലെ അഗത്തിയിലും മിനിക്കോയ് ദ്വീപുകളിലും വ്യോമതാവളങ്ങള്‍ക്കൊപ്പം നാവിക താവളങ്ങളും നിര്‍മ്മിച്ച്‌ സുരക്ഷ ശക്തമാക്കാൻ കേന്ദ്ര സർക്കാർ ഒരുങ്ങുന്നു.

തെക്കുകിഴക്കന്‍ ഏഷ്യയിലേക്കും വടക്കന്‍ ഏഷ്യയിലേക്കും ശതകോടിക്കണക്കിന് ഡോളര്‍ മൂല്യമുള്ള ചരക്കുകളുമായി കപ്പലുകള്‍ കടന്നുപോകുന്ന ഇന്ത്യ മഹാസമുദ്രത്തിലെ 9 ഡിഗ്രി ചാനലിലാണ് മിനിക്കോയ്, അഗത്തി ദ്വീപുകള്‍ സ്ഥിതി ചെയ്യുന്നത്.

മാലദ്വീപില്‍ നിന്ന് 524 കിലോമീറ്റര്‍ മാത്രം അകലെയാണ് മിനിക്കോയ് ദ്വീപ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തിന് പിന്നാലെയാണ് പുതിയ നീക്കം. മോദിയുടെ ലക്ഷദ്വീപ് സന്ദർശനവും തുടർന്ന് ചൈനയുടെ പിന്തുണയുള്ള മാലദ്വീപ് സർക്കാർ ഇടഞ്ഞതും കണക്കിലെടുത്താണ് ഈ നീക്കം.

മാര്‍ച്ച്‌ നാലിനോ അഞ്ചിനോ ആകും മിനിക്കോയ് ദ്വീപിലെ നാവികസേനാ താവളത്തിന്റെ ഉദ്ഘാടനം. ഐഎന്‍എസ് ജടായു എന്ന് പേരുള്ള താവളം പ്രതിരോധമന്ത്രി രാജ്നാഥ് സിങ് ആണ് ഉദ്ഘാടനം ചെയ്യുക. ഐഎന്‍എസ് വിക്രമാദിത്യയും ഐഎന്‍എസ്. വിക്രാന്തും ഉള്‍പ്പെടെ 15 യുദ്ധക്കപ്പലുകള്‍ അടങ്ങുന്ന കപ്പല്‍ വ്യൂഹത്തിലാണ് രാജ്നാഥ് സിങ് മിനിക്കോയ് ദ്വീപിലേക്ക് പോകുക.

യുദ്ധക്കപ്പലുകളില്‍ വെച്ച്‌ സേനാ കമാന്‍ഡര്‍മാരുടെ ആദ്യഘട്ട സംയുക്ത യോഗം ചേരാനും നാവികസേന പദ്ധതിയിടുന്നുണ്ട്. രണ്ടാം ഘട്ടയോഗം മാര്‍ച്ച്‌ ആറിനും ഏഴിനുമായി നടക്കും. പുതിയ സേനാതാവളങ്ങള്‍ നിര്‍മിക്കുന്നതിലൂടെ ഇന്തോ-പസഫിക് മേഖലയിലെ ശക്തി വര്‍ധിപ്പിക്കുകയാണ് ലക്ഷ്യം.

 

Leave a comment

Your email address will not be published. Required fields are marked *