പടയോട്ടം തുടരുമോ കൊടിക്കുന്നിൽ; അരുൺകുമാർ അട്ടിമറിക്കുമോ മാവേലിക്കര
![](https://wetalkmedia.in/wp-content/uploads/2024/03/images-1-5.jpeg)
മാവേലിക്കര ഇത്തവണ പോര് കടുക്കുകയാണ്. തിരുവല്ല ലോക്‌സഭാ മണ്ഡലമായിരുന്ന കാലം മുതല്‍ക്കേ കോണ്‍ഗ്രസിനോട് തന്നെയാണ് മാവേലിക്കരയ്ക്ക് പഥ്യം. 1952ലെ ആദ്യ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ സി പി മാത്തന്‍ ജയിച്ചു, പക്ഷേ 57ലെ തിരഞ്ഞെടുപ്പില്‍ സിപിഐയുടെ പികെവി എന്ന പികെ വാസുദേവന്‍ നായര്‍ ഇടതുപക്ഷത്തിനൊപ്പമാക്കി മണ്ഡലം. 1962ല്‍ തിരുവല്ലയില്‍ നിന്ന് വേറിട്ട് മാവേലിക്കരയായപ്പോള്‍ ആര്‍ അച്ചുതനിലൂടെ മണ്ഡലം തിരിച്ചുപിടിച്ചു കോണ്‍ഗ്രസ്. 67ല്‍ സംയുക്ത സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ ജി പി മംഗലത്തുമഠവും 1971ല്‍ കേരള കോണ്‍ഗ്രസിന്റെ ആര്‍ ബാലകൃഷ്ണ പിള്ളയും മണ്ഡലം പിടിച്ചു. പിന്നീട് 1977ല്‍ ബികെ നായരിലൂടെ മടങ്ങി വന്ന കോണ്‍ഗ്രസ് പിജെ കുര്യനിലൂടെ 1980ല്‍ മണ്ഡലം ഉറപ്പിച്ചു നിര്‍ത്തി. 84 പക്ഷേ കോണ്‍ഗ്രസ് പിന്തുണയോടെ മണ്ഡലത്തില്‍ സ്വതന്ത്രനായി മല്‍സരിച്ച ടി എന്‍ ഉപേന്ദ്രനാഥ കുറിപ്പിനെ മലര്‍ത്തിയടിച്ച് ജനത പാര്‍ട്ടിയുടെ തമ്പാന്‍ തോമസ് വിജയിച്ചു. 1989 മുതല്‍ പിന്നീടങ്ങോട്ട് മാവേലിക്കരയില്‍ കോണ്‍ഗ്രസിന്റെ പി ജെ കുര്യന്റെ തേരോട്ടമായിരുന്നു. 98 വരെ പിജെ കുര്യന്‍ തന്നെ കോണ്‍ഗ്രസിനെ നയിച്ചു. 98ല്‍ കോട്ടയത്ത് സുരേഷ് കുറിപ്പിനോട് പരാജയപ്പെട്ട ചെന്നിത്തല 99ല്‍ കളം മാറ്റി സ്വന്തം നാടായ മാവേലിക്കരയില്‍ മല്‍സരിക്കാനെത്തി. വിജയം ചെന്നിതലയ്‌ക്കൊപ്പം. പക്ഷേ 2004 സിപിഎമ്മിന്റെ സി എസ് സുജാതയ്ക്ക് മുന്നില്‍ ചെന്നിത്തല വീണു. പിന്നീട് 2009 മുതല്‍ അടുരില്‍ നിന്ന് മാവേലിക്കരയിലേക്ക് കൊടിക്കുന്നില്‍ സുരേഷ് ചേക്കേറി മണ്ഡലം കോണ്‍ഗ്രസിന് കീഴിലാക്കി വീണ്ടും. ഹാട്രിക് അടിച്ചു നില്‍ക്കുന്ന കൊടുക്കുന്നില്‍ നാലാം വിജയമാണ് സ്വപ്‌നം കാണുന്നത്2009ല്‍ സിപിഐയുടെ ആര്‍എസ് അനിലിനെ തോല്‍പ്പിച്ചാണ് മണ്ഡലത്തില്‍ കൊടിക്കുന്നിലിന്റെ പടയോട്ടം. ഭൂരിപക്ഷം 48,048. പിന്നീട് അടൂരിലെ കൊടിക്കുന്നില്‍ സുരേഷിന്റെ സ്ഥിരം എതിരാളി ചെങ്ങറ സുരേന്ദ്രനെ 2014 സിപിഐ ഇറക്കി. ഭൂരിപക്ഷം 32,737ലേക്ക് കുറഞ്ഞു പക്ഷേ മാവേലിക്കര കൊടിക്കുന്നിലിനെ കൈവിട്ടില്ല. 2019ല്‍ കേരളത്തിലെ യുഡിഎഫ് തരംഗത്തില്‍ മൂന്നാമതും കൊടിക്കുന്നില്‍ മണ്ഡലം പിടിച്ചു. ഇക്കുറി ഭൂരിപക്ഷം 61,138 ആയി ഉയര്‍ത്തിയാണ് സിപിഐയുടെ ചിറ്റയം ഗോപകുമാറിനെ വീഴ്ത്തിയത്.
അഡ്വ. സിഎസ് സുജാത പണ്ട് രമേശ് ചെന്നിത്തലയുടെ തിരഞ്ഞെടുപ്പ് ചരിത്രത്തില്‍ കറുത്ത മാര്‍ക്ക് വീഴ്ത്തിയതും ഇതേ മാവേലിക്കരയിലാണ്. 2004 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ചെന്നിത്തലയുടെ തിരഞ്ഞെടുപ്പ് ചരിത്രത്തിലെ രണ്ടാം പരാജയമായിരുന്നു മാവേലിക്കരയില്‍ അതിന് മുമ്പ് കോട്ടയത്ത് തുടര്‍വിജയം നേടിയ ചെന്നിത്തലയെ 98ലെ തിരഞ്ഞെടുപ്പില്‍ സുരേഷ് കുറുപ്പ് വീഴ്ത്തിയപ്പോഴായിരുന്നു ചെന്നിത്തല മാവേലിക്കരയിലേക്ക് സ്ഥാനം മാറിയെത്തിയത്. 99ല്‍ മാവേലിക്കര പിടിച്ച ചെന്നിത്തലയെ പക്ഷേ 2004 സിപിഎമ്മിന്റെ മാവേലിക്കര വള്ളിക്കുന്നംകാരി അഡ്വക്കേറ്റ് സിഎസ് സുജാത വീഴ്ത്തുകയായിരുന്നു. ഇക്കുറി കൊടിക്കുന്നില്‍ സുരേഷിന്റെ മാവേലിക്കരയിലെ ജയം തടയാന്‍ ഇടതുപക്ഷം ഇറക്കിയിരിക്കുന്നതും അന്നത്തെ സിഎസ് സുജാതയെ പോലെ ഒരു യുവനേതാവിനെയാണ്. സിപിഐയുടെ അഡ്വക്കേറ്റ് സിഎ അരുണ്‍ കുമാറിനേയാണ്. തുടര്‍ച്ചയായ നാലാം അങ്കത്തിന് മാവേലിക്കരയിലിറങ്ങുന്ന കൊടിക്കുന്നിലിന് കാര്യങ്ങള്‍ അത്ര എളുപ്പമാവില്ലെന്നാണ് പ്രചാരണ ക്യാമ്പുകളില്‍ നിന്നുള്ള വിവരം.