ടെന്‌റ് ക്യാമ്പിന് നേരേ ഇസ്രയേല്‍ ആക്രമണം; 23 പേര്‍ കൊല്ലപ്പെട്ടു

റഫാ: റഫായുടെ പടിഞ്ഞാറ് ‘സുരക്ഷിത മേഖല’ എന്നു പ്രഖ്യാപിച്ചിരിക്കുന്നിടത്തേക്ക് ഇസ്രേയേല്‍ സൈന്യം നടത്തിയ ഷെല്‍ ആക്രമണത്തില്‍ 13 സ്ത്രീകളും പെണ്‍കുട്ടികളും ഉള്‍പ്പെടെ 23 പലസ്തീന്‍ പൗരന്‍മാര്‍ കൊല്ലപ്പെട്ടു. കുടിയൊഴിപ്പിക്കപ്പെട്ട കുടുംബങ്ങള്‍ താമസിക്കുന്ന അല്‍ മവാസിയിലെ ടെന്‌റ് ക്യാമ്പിന് നേരേയാണ് ആക്രമണമുണ്ടായത്. എന്നാല്‍ ഈ ആക്രമണത്തെ ഇസ്രയേല്‍ സൈന്യം നിഷേധിച്ചിട്ടുണ്ട്. അല്‍ മവാസിയിലെ സംരക്ഷിത മേഖലയിലേക്ക് ആക്രമണം നടത്തിയിട്ടില്ലെന്നാണ് ഇസ്രയേല്‍ സൈന്യം പറയുന്നത്.

ഇന്നലെ നടത്തിയ ആക്രമണത്തില്‍ 64 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഇതില്‍ പത്ത് പേര്‍ ഗുരുതരാവസ്ഥയിലാണ്. പടിഞ്ഞാറന്‍ റഫായിലെ അല്‍ മവാസി സുരക്ഷിത മേഖലയായി ഇസ്രയേല്‍ നേരത്തേ നിശ്ചയിച്ചിരുന്നതാണ് .

45 പലസ്തീനികളുടെ മരണത്തിനിടയാക്കിയ റഫായ്ക്ക് സമീപമുള്ള ടാല്‍ അസ് സുല്‍ത്താന്‍ പ്രദേശത്തെ ടെന്‌റ് ക്യാമ്പില്‍ ആക്രമണം മടത്തി രണ്ട് ദിവസത്തിനു ശേഷമാണ് ഈ ആക്രണം നടന്നിരിക്കുന്നത്. ആക്രമണത്തെത്തുടര്‍ന്ന് തീ പടര്‍ന്ന് ക്യാമ്പ് നിലംപൊത്തുകയായിരുന്നു.

അതേസമയം, ഗാസയുടെ തെക്കന്‍ ഖാന്‍ യൂനിസില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടതില്‍ രണ്ട് കുട്ടികളും ഉള്‍പ്പെടുന്നതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു. അപു ജസാറിന്‌റെ കുടുംബത്തിനു നേരേയായിരുന്നു ഈ ഷെല്ലാക്രമണം നടന്നത്.

റഫായ്ക്ക് സമീപമുള്ള ടെന്‌റ് ക്യാമ്പിലേക്ക് ഞായറാഴ്ച നടത്തിയ ആക്രമണം മുതിര്‍ന്ന ഹമാസ് ഭീകരര്‍ താമസിക്കുന്ന കോമ്പൗണ്ടിന് എതിരെ മുന്‍കൂട്ടി ആസൂത്രണം ചെയ്ത് നടപ്പാക്കിയ ആക്രമണം ആയിരുന്നെന്നും അതിന്‌റെ ഫലമായുണ്ടായ തീ പടര്‍ന്നത് അപ്രതീക്ഷിതമായിരുന്നെന്നും ഇസ്രയേലി സൈന്യം പറഞ്ഞു. ഈ ആക്രമണത്തില്‍ സമീപമുള്ള ടെന്‌റുകളിലേക്ക് തീ പടര്‍ന്ന് 45 പലസ്തീനികളാണ് കൊല്ലപ്പെട്ടത്. ഈ ആക്രമണം അന്താരാഷ്ട്ര തലത്തില്‍ അപലപിക്കപ്പെടുകയും ലോകമെമ്പാടും പ്രതിഷേധങ്ങള്‍ക്ക് കാരണമാകുകയും ചെയ്തിരുന്നു.

ആക്രമണം തുടര്‍ന്നുകൊണ്ടിരിക്കെ ഗാസ സിറ്റിയിലെ അല്‍ അഹ് ലി അറബ് ഹോസ്പിറ്റലിലേക്ക് 15,000 ലിറ്റര്‍ ഇന്ധനവും 14 കിടക്കകളും മരുന്നുകളും അത്യാവശ്യ സാധനങ്ങളും എത്തിച്ചതായി ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അദാനം പറഞ്ഞു. 1500 ആളുകളുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ ഇത് മതിയാകുമെന്ന് അദ്ദേഹം എക്‌സില്‍ പോസ്റ്റ് ചെയ്തു.

അതേസമയം, യുദ്ധത്തില്‍ തകര്‍ന്ന ഗാസയിലെ റഫാ നഗരത്തില്‍ താമസിക്കുന്ന പലസ്തീനികളെ പിന്തുണച്ച് ലോകമെമ്പാടുമുള്ള നിരവധി ആളുകള്‍ രംഗത്തെത്തിയതോടെ ചൊവ്വാഴ്ച സോഷ്യല്‍ മഡിയ എല്ലാ കണ്ണുകളും റഫായിലേക്ക്(All eyes on Rafah- #AllEyesOnRafah) എന്ന ഹാഷ്ടാഗ് കൊണ്ട് നിറഞ്ഞിരുന്നു. ’14 ദശത്തിലധികം പലസ്തീനികള്‍ അഭയം തേടുന്ന ഗാസയിലെ റഫായില്‍ നടന്നുകൊണ്ടിരിക്കുന്ന വംശഹത്യയെ സൂചിപ്പിക്കുന്ന വാചകമാണ് എല്ലാ കണ്ണുകളും റഫായിലേക്ക് എന്നത്’- ഇറാനിലെ ഇന്ത്യന്‍ എംബസി എക്‌സില്‍ പോസ്റ്റ് ചെയ്തു.

 

എന്നാല്‍ കൂടുതല്‍ രാജ്യങ്ങള്‍ പലസ്തീന്‍ രാഷ്ട്ര പദവി അംഗീകരിക്കുന്നതോടെ ഗാസയിലെ സംഘര്‍ഷത്തിന് ചര്‍ച്ചയിലൂടെ പരിഹാരം കണ്ടെത്താന്‍ ഇസ്രയേലിനെ സമ്മര്‍ദത്തിലാക്കുമെന്ന് നോര്‍വീജിയന്‍ പീപ്പിള്‍സ് എയ്ഡ് സെക്രട്ടറി ജനറല്‍ റെയ്മണ്ട് ജൊഹാന്‍സെന്‍ പറഞ്ഞു. ‘ ഇതിപ്പോള്‍ പാര്‍ട്ടികള്‍ തമ്മിലുള്ള ചര്‍ച്ചകളില്‍നിന്ന് വളരെ അകലെയാണ്. പക്ഷേ പലസ്തീനെ അംഗീകരിക്കാനുള്ള നോര്‍വേയുടെ തീരുമാനം ശരിയായ ദിശയിലേക്കുള്ള ചുവടുവയ്പായിരുന്നു’ മുന്‍ നോര്‍വീജിയന്‍ വിദേശകാര്യ സെക്രട്ടറി അല്‍ ജസീറയോട് പറഞ്ഞു. വാഷിങ്ടണ്‍ നയം മാറ്റുകയും ഇസ്രയേലില്‍ സമ്മര്‍ദം ചെലുത്തുകയും ചെയ്താല്‍ സമാധാനപ്രക്രിയയില്‍ മാറ്റമുണ്ടാകുമെന്നും ജൊഹാന്‍സണ്‍ പറഞ്ഞു.

മെയ് ആദ്യം ആരംഭിച്ച ഇസ്രയേലിന്‌റെ നുഴഞ്ഞു കയറ്റത്തില്‍ റഫായില്‍നിന്ന് പത്ത് ലക്ഷം ആളുകള്‍ പലായനം ചെയ്യാന്‍ നിര്‍ബന്ധിതരായിട്ടുണ്ട്. ഇവരില്‍ പലരും ഗാസയ്‌ക്കെതിരായ ഇസ്രയേലിന്‌റെ ആക്രമണത്തില്‍ പലതവണ പലായനം ചെയ്യപ്പെട്ടവരാണ്. ഒക്ടോബര്‍ ഏഴിന് തുടങ്ങിയ ഇസ്രയേല്‍ ആക്രമണത്തില്‍ ഇതുവരെ കുറഞ്ഞത് 36,096 പലസ്തീനികള്‍ കൊല്ലപ്പെടുകയും 81,136 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.

 

Leave a comment

Your email address will not be published. Required fields are marked *